Thursday, July 28, 2011

'സഹജ്' റിട്ടേണ്‍ എങ്ങനെ പൂരിപ്പിക്കാം?


സാധാരണക്കാരായ നികുതിദായകരില്‍ ഭൂരിപക്ഷം പേര്‍ക്കും സമര്‍പ്പിക്കാവുന്ന ആദായനികുതി റിട്ടേണ്‍ ഫോമാണ് 'സഹജ്'. മുമ്പുണ്ടായിരുന്ന ഐ.ടി.ആര്‍-1 ന്റെ പുതുക്കിയ പതിപ്പാണിത്. ഭംഗിയായി രൂപകല്പന ചെയ്തിട്ടുള്ള ഈ ഫോം ആദായനികുതി ഓഫീസുകളില്‍ ഇപ്പോള്‍ ലഭ്യമാണ്. നിശ്ചിത കളറുകള്‍, പേപ്പറിന്റെ വലിപ്പം, കനം എന്നിവ സംബന്ധിച്ച് നിരവധി നിബന്ധനകള്‍ ഉള്ളതിനാല്‍ നികുതി ഓഫീസില്‍നിന്നുതന്നെ ഇവ കരസ്ഥമാക്കി പൂരിപ്പിച്ച് നല്‍കുന്നതാണ് അഭികാമ്യം. അതിലുമെളുപ്പം ഈ റിട്ടേണ്‍ ഇ-ഫയല്‍ ചെയ്യുന്നതാണ്.

ഈ റിട്ടേണ്‍ ഫോം താഴെപ്പറയുന്നവര്‍ക്ക് ഉപയോഗിക്കാം (വ്യക്തികളായ നികുതിദായര്‍ക്കുമാത്രം ബാധകം):-

1. ശമ്പളം, പെന്‍ഷന്‍ എന്നിവയില്‍ നിന്ന് വരുമാനമുള്ളവര്‍.
2. ഏതെങ്കിലും ഒരു ഹൗസ് പ്രോപ്പര്‍ട്ടിയില്‍ നിന്നുമാത്രം വരുമാനമുള്ളവര്‍. (സ്വന്തം താമസത്തിന് ഉപയോഗിക്കുന്ന ഭവനത്തിനായി എടുത്ത കടത്തിന്മേലുള്ള പലിശ ഒരു നഷ്ട (നെഗറ്റീവ് ഇന്‍കം) മായി അവകാശപ്പെടുന്നവര്‍ക്കും ഇതേ ഫോംതന്നെ ഉപയോഗിക്കാം). എന്നാല്‍, മുന്‍ വര്‍ഷങ്ങളില്‍ ഈ വരുമാനഗണത്തില്‍ നഷ്ടമുണ്ടായത് ഈവര്‍ഷത്തെ വരുമാനവുമായി തട്ടിക്കിഴിക്കാന്‍ അവകാശമുന്നയിക്കുന്നവര്‍ക്ക് ഈ ഫോം ഉപയോഗിക്കാനാവില്ല.
3. മറ്റു സ്രോതസ്സുകളില്‍ നിന്ന് വരുമാനം (ഇന്‍കം ഫ്രം അദര്‍ സോഴ്‌സസ്) ഉള്ളവര്‍ക്കും ഈ ഫോം ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ ലോട്ടറി, കുതിര പ്പന്തയം എന്നീ വരുമാനങ്ങള്‍ ഈ ഗണത്തില്‍ ഉള്‍പ്പെടുന്നുണ്ടെങ്കില്‍ അവര്‍ ഈ ഫോം ഉപയോഗിക്കാന്‍പാടുള്ളതല്ല.
4. 5000 രൂപയില്‍ കൂടുതല്‍ കാര്‍ഷികവരുമാനമുള്ളവര്‍ക്കും ഈ ഫോം ഉപയോഗിക്കാന്‍ അനുവാദമില്ല. അതുപോലെതന്നെ മൂലധനനേട്ടം, ബിസിനസ് എന്നീ ഗണങ്ങളില്‍പ്പെട്ട വരുമാനമുള്ളവരും ഈ ഫോം ഉപയോഗിക്കരുത്.

ലളിതമായ ഈ റിട്ടേണ്‍ ഫോം പൂരിപ്പിക്കുന്നവിധം ഉദാഹരണത്തിലൂടെ വിശദമാക്കാം.

50 വയസുള്ള പുരുഷന്‍. മൊത്തംശമ്പള വരുമാനം 3,25,650 രൂപ. കണ്‍വെയന്‍സ് അലവന്‍സ് 9600 രൂപ. വീട്ടുവാടക ബത്ത 60,000 രൂപ. വീട്ടുവാടക നല്‍കിയത് 75000 രൂപ. ഭവനവായ്പ പലിശ 65,400 രൂപ. ബാങ്ക് സ്ഥിരനിക്ഷേപത്തിനുള്ള പലിശ 30250 രൂപ. ബാങ്ക് എസ്ബി പലിശ 460 രൂപ. പോസ്റ്റ് ഓഫീസ് പ്രതിമാസ പദ്ധതിയില്‍നിന്ന് പലിശ 12,000 രൂപ. 2009 ജൂലായ് 19ന് വാങ്ങിയ എന്‍എസ്‌സി (25000 രൂപ) പലിശ 2040 രൂപ. ഫാമിലി പെന്‍ഷന്‍ ലഭിച്ചത് 36,250 രൂപ. പ്രോവിഡന്റ് ഫണ്ട് അടവ് 32,000 രൂപ. എല്‍ഐസി പ്രീമിയം 40,000 രൂപ. ട്യൂഷന്‍ ഫീസ് രണ്ടു കുട്ടികള്‍ക്ക് 24,000 രൂപ. ഇന്‍ഫ്രാസ്ട്രക്ചര്‍ ബോണ്ട് 30,000 രൂപ. മെഡിക്കല്‍ ഇന്‍ഷുറന്‍സ് പ്രീമിയം 3540 രൂപ. അംഗീകൃത സ്ഥാപനങ്ങള്‍ക്ക് നല്‍കിയ സംഭാവന 25,000 രൂപ. ശമ്പളവരുമാനത്തില്‍നിന്ന് ടിഡിഎസ് പിടിച്ചത് 3,525.

ആദ്യമേതന്നെ വീട്ടുവാടകബത്തയ്ക്ക് വകുപ്പ് 10 (13എ) പ്രകാരം ലഭ്യമായ ഒഴിവ് എത്രയാണെന്ന് കണക്കാക്കാം. താഴെയപ്പറയുന്നവയില്‍ ഏറ്റവും കുറഞ്ഞ തുകയ്ക്കാണ് ഒഴിവു ലഭിക്കുക.

എ. ലഭിച്ച വാടകബത്ത = 60,000 രൂപ.
ബി. ശമ്പളത്തിന്റെ പത്തു ശതമാനത്തില്‍ കൂടുതലാ
യി നല്‍കിയ വീട്ടുവാടക (75000- 32565) = 42,435.
സി. ശമ്പളത്തിന്റെ 50%=1,62,825.

ഇവയില്‍ ഏറ്റവും കുറഞ്ഞത് 42,435 രൂപയായതിനാല്‍, ആ തുക ഒഴിവാക്കി ബാക്കി 17,565 രൂപ നികുതിവരുമാനത്തില്‍ ഉള്‍പ്പെടുത്തേണ്ടതാണ്.

ഇനി നമുക്ക് ഈ വ്യക്തിയുടെ 2010-2011 സാമ്പത്തികവര്‍ഷത്തെ നികുതിബാധ്യത കണക്കാക്കാം.

1. ശമ്പളം3,25,650
(+) ഒഴിവാക്കപ്പെടാത്ത വീട്ടുവാടക ബത്ത
(+) 17,565
(-) കണ്‍വെയന്‍സ് അലവന്‍സ്
വകുപ്പ് 10 (14) പ്രകാരം പ്രതിമാസം
800 രൂപ വീതം ഒഴിവ് (-) 9600
തൊഴില്‍ നികുതി (-) 2000
ആകെ 3,31,615

2. ഹൗസ് പ്രോപ്പര്‍ട്ടി
(-) ഭവനവായ്പാ പലിശ(-) 65,400
ബാക്കി 2,66,215

3. മറ്റ് സ്രോതസ്സുകള്‍
എഫ്ബി പലിശ 30,250
എസ്ബി പലിശ 460
പോസ്റ്റ് ഓഫീസ് പലിശ12,000
എന്‍എസ്‌സി പലിശ 2,040
ഫാമിലി പെന്‍ഷന്‍ 36,250
81,000
(-) ഫാമിലി പെന്‍ഷന്
വകുപ്പ് 57 (ഹഹമ) പ്രകാരം
കിഴിവ്=്യ (-) 12,083 68,917
മൊത്തവരുമാനം3,35,132
(-) അദ്ധ്യായം ഢക എ പ്രകാരമുള്ള കിഴിവുകള്‍
-പ്രോവിഡന്റ് ഫണ്ട് 32,000
എല്‍ഐസി പ്രീമിയം 40,000
ട്യൂഷന്‍ ഫീസ് 24,000
എന്‍.എസ്.സി. പലിശ 2040
ഇന്‍ഫ്രാസ്ട്രക്ചര്‍ ബോണ്ട് 20,000 (30,000) 1,18,040 2,17,092
(-) മെഡിക്കല്‍ ഇന്‍ഷുറന്‍സ് പ്രീമിയം വകുപ്പ് 80 ഡി പ്രകാരം (-) 3,540
(-) സംഭാവന (കുറിപ്പു കാണുക)
(-) 10,678
2,02,874

റൗണ്ട് ചെയ്ത നികുതി വിധേയ വരുമാനം 2,02,870
ആദായനികുതി 4287
(+) വിദ്യാഭ്യാസ സെസ്സ് 3% 129
ആകെ 4416
(-) ശമ്പളത്തില്‍ നിന്ന് ടി.ഡി.എസ് പിടിച്ചത് 3525
ബാക്കി 891
റൗണ്ട് ചെയ്തത് 890

മേല്‍പ്പറഞ്ഞ 890 രൂപ അടച്ചശേഷം ജൂലായ് 31നുള്ളില്‍ സഹജ് റിട്ടേണ്‍ സമര്‍പ്പിക്കാം. പൂരിപ്പിക്കേണ്ട വിധം അന്യത്ര.

കുറിപ്പ്:


വകുപ്പ് 80 ജി പ്രകാരം അര്‍ഹമായ തുക കണക്കാക്കുന്നത് ഈ കിഴിവ് അവകാശപ്പെടുന്നതിനു മുമ്പുള്ള വരുമാനത്തിന്റെ 10%ത്തിന്മേലാണ്. അതായത് 3,35,132-1,18040-3540=213552

മേല്‍പ്പറഞ്ഞ തുകയുടെ 10%=21,356
വകുപ്പ് 80 ജി പ്രകാരം കിഴിവ് 21,356 രൂപയുടെ 50%=10,678

ടാക്‌സ് ടിപ്‌സ്


ആദായനികുതി നിയമത്തിലെ വകുപ്പ് 44 എ ബി പ്രകാരം കണക്കുകള്‍ ഓഡിറ്റ് ചെയ്യിക്കാന്‍ ബാധ്യതയുള്ള വ്യക്തികള്‍, ഹിന്ദു അവിഭക്തകുടുംബങ്ങള്‍, പാര്‍ട്ട്ണര്‍ഷിപ്പ് സ്ഥാപനങ്ങള്‍ എന്നിവയ്ക്കുംകൂടി റിട്ടേണില്‍ ഡിജിറ്റല്‍ സിഗേ്‌നച്ചര്‍ നിര്‍ബന്ധമാക്കി.

കേന്ദ്ര പ്രത്യക്ഷനികുതി ബോര്‍ഡിന്റെ ജൂലായ് ഒന്നിലെ 37/2011 എന്ന വിജ്ഞാപനപ്രകാരമാണിത്. വിജ്ഞാപന തീയതിമുതല്‍ ഈ പരിഷ്‌കാരം നടപ്പായി (അതായത് ജൂലായ് മുതല്‍ സമര്‍പ്പിക്കുന്ന റിട്ടേണുകള്‍ക്ക് ബാധകം) .

നേരത്തെ കമ്പനികള്‍ക്കുമാത്രമാണ് ഡിജിറ്റല്‍ സിഗേ്‌നച്ചര്‍ ബാധകമാക്കിയിരുന്നത്.

അഞ്ചുലക്ഷവും നികുതി റിട്ടേണും


ഈ ലേഖനത്തില്‍ നല്‍കിയിട്ടുള്ള ഉദാഹരണം ശ്രദ്ധിച്ചാല്‍ ഒരുകാര്യം വ്യക്തമാകും. 5 ലക്ഷം രൂപ വരെ ശമ്പള വരുമാനമുള്ളവര്‍ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ടതില്ലെന്ന വിജ്ഞാപനത്തിന്റെ ആനുകൂല്യം ഈ വ്യക്തിക്ക് ലഭ്യമല്ല. പലര്‍ക്കും ഇതുസംബന്ധിച്ച സംശയം നിലനില്‍ക്കുന്നതിനാല്‍ കാരണങ്ങള്‍ വിശദീകരിക്കാം.

1) ഹൗസ് പ്രോപ്പര്‍ട്ടി എന്ന ഗണത്തില്‍ ഭവന വായ്പയ്ക്കുള്ള പലിശയ്ക്ക് നഷ്ടം (നെഗറ്റീവ് ഇന്‍കം) അവകാശപ്പെട്ടിട്ടുണ്ട്.
2) എസ്ബി അക്കൗണ്ടില്‍ നിന്നല്ലാതെയുള്ള പലിശ വരുമാനം.
3) ടിഡിഎസ് വഴിയല്ലാതെ നേരിട്ട് നികുതി നല്‍കിയിട്ടുണ്ട്.
4) മറ്റു സ്രോതസ്സുകളില്‍ നിന്നുള്ള വരുമാനം എന്ന ഗണത്തില്‍ ഫാമിലി പെന്‍ഷന്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മേല്‍പ്പറഞ്ഞ ഏതെങ്കിലും ഒരു കാര്യം മതി ആനുകൂല്യത്തിന്റെ പരിധിക്ക് പുറത്താകാന്‍. വിശദവിവരങ്ങള്‍ക്ക് ജൂലായ് 4ലെ ധനകാര്യം കാണുക.

മറ്റൊരു കാര്യം കൂടി. ജൂലായ് 31 എന്ന അവസാന തീയതി അവധി ദിനമായതിനാല്‍ (ഞായറാഴ്ച) തൊട്ടുവരുന്ന പ്രവൃത്തി ദിനമായ ആഗസ്ത് 1 തിങ്കളാഴ്ച റിട്ടേണ്‍ സമര്‍പ്പിച്ചാലും നിശ്ചിത സമയത്തിനുള്ളില്‍ സമര്‍പ്പിച്ചതായി
പരിഗണിക്കുന്നതാണ്.

courtesy : www.mathrubhumi.com

Wednesday, July 27, 2011

ഇനി 'പേപ്പര്‍രഹിത' ബാങ്കിങ്‌


അടുത്ത തവണ ബാങ്കില്‍ പോകുമ്പോള്‍ ചിലപ്പോള്‍, പേ-ഇന്‍-സ്ലിപ്പും വിത്ത്‌ഡ്രോവല്‍ ഫോമും റെമിറ്റന്‍സ് ഫോമുമൊന്നും കണ്ടെന്നു വരില്ല. രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, 'ദി ഗ്രീന്‍ ചാനല്‍' എന്ന പേരില്‍ പേപ്പര്‍രഹിത ബാങ്കിങ് സൗകര്യം ആരംഭിച്ചു. ഇതോടെ, ക്യൂ നില്‍ക്കാതെ തന്നെ ഇടപാടുകാര്‍ക്ക് ഇടപാട് നടത്തി മടങ്ങാം.

എടിഎം/ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചാണ് എസ്ബിഐ പേപ്പര്‍ലെസ് ബാങ്കിങ് ഒരുക്കുന്നത്. ശാഖകളില്‍ സ്ഥാപിച്ചിരിക്കുന്ന ട്രാന്‍സാക്ഷന്‍ പ്രോസസിങ് ഡിവൈസില്‍ (ടിപിഡി) കാര്‍ഡ് സൈ്വപ്പ് ചെയ്യുക വഴിയാണ് ഇത് സാധ്യമാകുന്നത്. കടകളിലും മറ്റു വാണിജ്യ കേന്ദ്രങ്ങളിലും സ്ഥാപിച്ചിരിക്കുന്ന പോയിന്റ് ഓഫ് സെയില്‍സ് (പിഒഎസ്) മെഷീന് സമാനമാണ് ഇത്. എന്നാല്‍ എടിഎം കൗണ്ടറുകളില്‍ നിന്ന് വ്യത്യസ്തവും. പണം നിക്ഷേപിക്കാനോ, ഫണ്ട് ട്രാന്‍സ്ഫര്‍ ചെയ്യാനോ നിലവില്‍ എടിഎമ്മുകള്‍ക്കാവില്ല. എന്നാല്‍ ടിപിഡിയില്‍ ഇത് സാധ്യമാണ്.

40,000 രൂപ വരെയുള്ള ഇടപാടുകള്‍ ഇത്തരത്തില്‍ നടത്താം. പണം നിക്ഷേപിക്കാനോ പിന്‍വലിക്കാനോ മറ്റൊരാള്‍ക്ക് ട്രാന്‍സ്ഫര്‍ ചെയ്യാനോ ഈ സൗകര്യം ലഭ്യമാണ്.

തുടക്കത്തില്‍ 5,000ത്തോളം ശാഖകളിലാണ് എസ്ബിഐ പുതിയ സേവനം ലഭ്യമാക്കുന്നത്. ഭാവിയില്‍ കൂടുതല്‍ ശാഖകളിലേക്ക് ഇത് വ്യാപിപ്പിക്കും. എസ്ബിഐയ്ക്ക് നിലവില്‍ 14,437 ശാഖകളാണുള്ളത്.

ഓരോ ശാഖയിലേയും മൊത്തം ഇടപാടിന്റെ 10 ശതമാനമെങ്കിലും ഗ്രീന്‍ ചാനല്‍ കൗണ്ടറുകള്‍ വഴിയാകുമെന്നാണ് ബാങ്ക് കണക്കാക്കുന്നത്. എടിഎമ്മുകളെക്കാള്‍ ചെലവ് കുറവാണെന്ന സവിശേഷതയുമുണ്ട്. ഒരു എടിഎം മെഷീന് ഏതാണ്ട് നാല് ലക്ഷം രൂപ വിലയുണ്ട്. എന്നാല്‍ ടിപിഡിക്ക് 7,000 രൂപ മാത്രമേയുള്ളൂ.
Tags: SBI introduces Green Channel counters for paperless banking

എടിഎം പരാതിപരിഹാരം വൈകിയാല്‍ 100 രൂപ കിട്ടും

എടിഎം ഇടപാട് സംബന്ധിച്ച നിങ്ങള്‍ ഉന്നയിക്കുന്ന പരാതി ഏഴ് ദിവസങ്ങള്‍ക്കുള്ളില്‍ പരിഹരിച്ചില്ലെങ്കില്‍ പ്രസ്തുത ബാങ്ക് പ്രതിദിനം 100 രൂപ വെച്ച് നഷ്ടപരിഹാരം നല്‍കേണ്ടിവരും. റിസര്‍വ് ബാങ്കിന്റെ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശപ്രകാരമാണ് ഇത്. ജൂലായ് ഒന്ന് മുതല്‍ ഇത് പ്രാബല്യത്തിലായി.

അക്കൗണ്ടില്‍ നിന്ന് പണം കുറയുകയും എന്നാല്‍ അത് ലഭിക്കാതിരിക്കുകയും ചെയ്താല്‍ പരാതിപ്പെടാം. എടിഎമ്മില്‍ രേഖപ്പെടുത്തിയ തുകയെക്കാള്‍ കുറച്ചാണ് ലഭിക്കുന്നതെങ്കിലും പരാതി നല്‍കാം. തെറ്റായ ഡെബിറ്റിനും ഇത് ബാധകമാണ്.

പ്രശ്‌നമുണ്ടായി 30 ദിവസത്തിനുള്ള പ്രസ്തുത ബാങ്കില്‍ പരാതി നല്‍കിയാല്‍ മാത്രമേ നഷ്ടപരിഹാരം ലഭിക്കുകയുള്ളൂ. നിലവില്‍ എടിഎം സംബന്ധിച്ച പരാതികള്‍ പരിഹരിക്കാന്‍ 10 മുതല്‍ 20 ദിവസം വരെ എടുക്കുന്നുണ്ട്. പുതിയ നിയമം പ്രാബല്യത്തിലായതോടെ, നഷ്ടപരിഹാര ഇനത്തില്‍ വന്‍തുക ബാങ്കുകള്‍ക്ക് ചെലവാകും. 

Tuesday, July 26, 2011

നിരക്കുകള്‍ ഉയര്‍ത്തി; പലിശ ഭാരം കൂടും


പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി റിസര്‍വ് ബാങ്ക്, മുഖ്യ നിരക്കുകളായ റിപോയും റിവേഴ്‌സ് റിപോയും ഉയര്‍ത്തി. അര ശതമാനം വീതമാണ് നിരക്കുകള്‍ ഉയര്‍ത്തിയത്. ഇതോടെ റിപോ നിരക്ക് 8 ശതമാനവും റിവേഴ്‌സ് റിപോ 7 ശതമാനവുമാകും.

ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് വായ്പ നല്‍കുമ്പോള്‍ ഈടാക്കുന്ന പലിശയാണ് റിപോ നിരക്ക്. ബാങ്കുകളുടെ അധിക ഫണ്ട് റിസര്‍വ് ബാങ്കില്‍ നിക്ഷേപിക്കുമ്പോള്‍ നല്‍കുന്ന പലിശയാണ് റിവേഴ്‌സ് റിപോ നിരക്ക്.

കാല്‍ ശതമാനം വീതം വര്‍ധനവാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും പണപ്പെരുപ്പം ഗുരുതരമായ നിലയില്‍ തുടരുന്നതിനാല്‍ അര ശതമാനം വീതം ഉയര്‍ത്തുകയായിരുന്നു. ജൂണ്‍ മാസത്തില്‍ 9.44 ശതമാനത്തിലെത്തിയ പണപ്പെരുപ്പം വൈകാതെ 10 ശതമാനത്തിന് മുകളിലാകുമെന്നാണ് കരുതുന്നത്. ഡീസല്‍ വില വര്‍ധിപ്പിച്ചതും പണപ്പെരുപ്പം ഉയരാന്‍ ഇടയാക്കും.

ഒന്നര വര്‍ഷത്തിനിടെ ഇത് പതിനൊന്നാം തവണയാണ് റിസര്‍വ് ബാങ്ക്, നിരക്കുകള്‍ ഉയര്‍ത്തുന്നത്. റിപോ നിരക്ക് 2008 നവംബറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയിലാണ് ഇപ്പോള്‍. റിവേഴ്‌സ് റിപോ ആകട്ടെ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെയിലെ ഉയരത്തിലും.

നിരക്കുകള്‍ കുത്തനെ ഉയര്‍ത്തിയതോടെ, വായ്പാഭാരം കൂടും. ഭവന വായ്പ, വാഹന വായ്പ, വ്യക്തിഗത വായ്പ എന്നിവ ഉള്‍പ്പെടെ സകല വായ്പകളുടെയും പലിശ നിരക്ക് ബാങ്കുകള്‍ ഉയര്‍ത്തും.
Tags: RBI hikes key rates; Loans to become costli